Integrity Score 1686
No Records Found
No Records Found
No Records Found
കൂവലിന് ശക്തി പോരാ..
യൂറോപ്പ കോൺഫ്രൻസ് ലീഗിൻ്റെ ക്വാർട്ടർ ഫൈനലിൽ ഫ്രഞ്ച് ക്ലബ് ലില്ലെയും ഇംഗ്ലീഷ് ക്ലബ് ആസ്റ്റൺവില്ലയും ഏറ്റുമുട്ടുന്നു. മത്സരം ലില്ലെയുടെ ഹോം ഗ്രൗണ്ടിൽ. തുടക്കം മുതൽ വില്ലയുടെ അർജൻ്റീന ഗോൾകീപ്പർ എമി മാർട്ടിനസിന് ഗ്യാലറിയിൽ നിന്നുള്ള കൂവൽ ലഭിക്കുന്നുണ്ട്. കാണികളുടെ മനസ്സിൽ ലോകകപ്പ് ഫൈനലിലെ അർജൻ്റീന - ഫ്രാൻസ് പോരാട്ടവും എമിയുടെ ധീരപ്രകടനവും ഉണങ്ങാത്ത മുറിവായിക്കിടക്കുന്നു, അതാണ് കാര്യം.
ഇരുപാദങ്ങളായി നടന്ന വാശിമൂത്ത ക്വാർട്ടർ പോരാട്ടം 3-3 സമനിലയിൽ അവസാനിച്ചു. ഇനി ഷൂട്ടൗട്ട്. ലോകകപ്പ് ഫൈനലിലെ ഷൂട്ടൗട്ട് ദുരന്തം ഫ്രഞ്ച് കാണികളുടെ മനസ്സിലേക്ക് വീണ്ടും ഓടിക്കയറി. കാണികൾ എമിക്ക് നേരെ കൂവലും തെറിവിളിയും തുടരുന്നു. ആപൽഘട്ടങ്ങളിൽ കൈവിറക്കാറില്ലാത്ത എമി ഷൂട്ടൗട്ടിൽ രണ്ട് ലില്ലെ കളിക്കാരുടെ കിക്കുകൾ തടുത്തിട്ട് ആസ്റ്റൺവില്ലയെ സെമിഫൈനലിലേക്ക് നയിച്ചു.
ഫ്രഞ്ച് കാണികളെ നിശബ്ദരാക്കി എമിയുടെ പ്രസിദ്ധമായ ' കുലുക്കിത്താക്ക ' ഡാൻസ് വീണ്ടും കണ്ടു.
ഈ സീസണിലെ ചാംപ്യൻസ് ലീഗ്, യൂറോപ്പ ലീഗ്, യൂറോപ്പ കോൺഫ്രൻസ് ലീഗ് എന്നിവയെല്ലാം സെമി ഘട്ടത്തിൽ എത്തിനിൽക്കുമ്പോൾ അവശേഷിക്കുന്ന ഒരേയൊരു ഇംഗ്ലീഷ് ടീം ആസ്റ്റൺവില്ലയാണ്.
മത്സരത്തിനിടെ എമിക്ക് രണ്ടു മഞ്ഞക്കാർഡ് ലഭിച്ചിട്ടും റഫറി അദ്ദേഹത്തെ പുറത്താക്കാതിരുന്നത് സ്റ്റേഡിയത്തിൽ അൽപനേരം' അസ്വസ്ഥത ' സൃഷ്ടിച്ചു. ആദ്യപകുതിയിൽ ഒരു മഞ്ഞക്കാർഡ് ലഭിച്ച എമിക്ക് ഷൂട്ടൗട്ടിനിടെ മറ്റൊരു മഞ്ഞയും ലഭിച്ചു. എന്നാൽ മത്സരത്തിൻ്റെ റഗുലർ ടൈം, എക്സ്ട്രാ ടൈം എന്നിവയിൽ ലഭിക്കുന്ന മഞ്ഞക്കാർഡ് ഷൂട്ടൗട്ടിലേക്ക് ക്യാരി ചെയ്യില്ല എന്ന നിയമമാണ് അർജൻ്റീനക്കാരന് തുണയായത്.
തുർക്കി ക്ലബ് ഫനർബാഷെയെ തോൽപ്പിച്ച് വരുന്ന ഗ്രീക്ക് ക്ലബ് ഒളിമ്പിയാക്കോസാണ് സെമിയിൽ ആസ്റ്റൺവില്ലയുടെ എതിരാളികൾ. ഇറ്റാലിയൻ ക്ലബ് ഫിയോറൻ്റീനയും ബെൽജിയൻ ക്ലബ് ബ്രൂഗെയും തമ്മിലാണ് മറ്റൊരു സെമി.