Integrity Score 1686
No Records Found
No Records Found
No Records Found
350 രൂപ 13000 ആക്കിയ ഗോളി അർവീന്ദർ സിംഗ് അന്തരിച്ചു
വാസ്കോ സ്പോർട്സ് ക്ലബ്ബ് ഗോവയുടെ ഇതിഹാസ ഗോൾകീപ്പർ അർവീന്ദർ സിംഗ് അന്തരിച്ചു. വാസ്കോ ക്ലബ് ഇന്ത്യൻ ഫുട്ബോളിലെ പ്രബല ശക്തിയായിരുന്ന 1960 - 1970 കാലഘട്ടത്തിലാണ്
അർവീന്ദർ ഗോവൻ ക്ലബിൻ്റെ ഗോൾപോസ്റ്റിന് കാവൽ നിന്നത്. സ്വന്തം ടീമിലെ പ്രതിരോധനിരക്കാരെ പോസ്റ്റിൽ നിന്ന് നിയന്ത്രിക്കാൻ പ്രത്യേക മികവ് കാണിച്ച കളിക്കാരനായിരുന്നു അദ്ദേഹം. ഇന്ത്യൻ ഗോൾകീപ്പർ ബ്രഹ്മാനന്ദ് തൻ്റെ റോൾമോഡൽ എന്ന് വിശേഷിപ്പിച്ചിരുന്നതും അർവീന്ദർ സിംഗിനെ.
പഞ്ചാബിലെ പട്ടാളകുടുംബത്തിൽ ജനിച്ച അർവീന്ദർ ബാസ്ക്കറ്റ്ബോൾ കളിച്ചാണ് ഫുട്ബോളിൽ എത്തിപ്പെടുന്നത്. മലയാളി താരങ്ങളുമായി ഏറെ അടുപ്പം സൂക്ഷിച്ചിരുന്ന കളിക്കാരനും ആയിരുന്നു അദ്ദേഹം. തൃശൂരിൽ നിന്നുള്ള പറക്കോട്ട് കുടുംബം വാസ്കോ ക്ലബിൻ്റെ ഉടമസ്ഥർ ആയിരുന്ന കാലത്ത് 1967 ൽ 350 രൂപക്ക് ആണ് അദ്ദേഹം ആദ്യമായി വാസ്കോ ക്ലബിന് സൈൻ ചെയ്യുന്നത്. മൂന്ന് വർഷം കഴിഞ്ഞ് 13000 രൂപ വാങ്ങി ക്ലബിലെ ഏറ്റവും വിലപിടിപ്പുള്ള കളിക്കാരനായും അദ്ദേഹം മാറി.
ടി.കെ. ചാത്തുണ്ണി, റാഫേൽ, സുധീർ, ജോർജ് റോസ്മണ്ട്, സത്യൻ കണ്ണൂർ ( വിപി സത്യൻ അല്ല) തുടങ്ങിയവർക്കൊപ്പം വാസ്കോ, ഗോവ സന്തോഷ് ട്രോഫി ടീമുകളിൽ കളിച്ചിട്ടുണ്ട്.
നാഗ്ജി, കെഎഫ്എ ഷീൽഡ്, ചാക്കോള ട്രോഫി ഉൾപ്പടെ നിരവധി കിരീടങ്ങൾ വാസ്കോ ക്ലബിനൊപ്പം അർവീന്ദർ കേരളത്തിൽ വന്ന് വിജയിച്ചിട്ടുണ്ട്. പഴയകാല മലയാളി ഫുട്ബോൾ ആരാധകർക്കിടയിൽ ഏറെ പ്രശസ്തനായിരുന്നു അർവീന്ദർ.
പ്രണാമം 💕