Integrity Score 970
No Records Found
No Records Found
No Records Found
20226 ലോകകപ്പ് യോഗ്യത: പൊരുതാനുറച്ച് ഇന്ത്യ
അഫ്ഗാനിസ്താനെതിരായ ലോകകപ്പ് ഫുട്ബോൾ രണ്ടാംറൗണ്ട് യോഗ്യതാ മത്സരത്തിനായി ഇന്ത്യൻ സംഘം സൗദി അറേബ്യയിലെത്തി. അബഹയിൽ 21 ന് രാത്രി 12.30 നാണ് മത്സരം. രണ്ടാംപാദ മത്സരം 26 ന് ഗുവാഹാട്ടിയിൽ നടക്കും. എ ഗ്രൂപ്പിലുള്ള ഇന്ത്യ രണ്ടുകളിയിൽ ഒരോ ജയവും തോൽവിയുമായി മൂന്നുപോയന്റോടെ മൂന്നാം സ്ഥാനത്താണ്. രണ്ടാം റൗണ്ടിൽ കുവൈത്തിനെതിരേ ജയിച്ച ഇന്ത്യ, ഖത്തറിനോട് തോറ്റിരുന്നു. അഫ്ഗാനിസ്താനുമായുള്ള മത്സരശേഷം കുവൈത്ത്, ഖത്തർ എന്നിവരോട് ഓരോ മത്സരങ്ങളും കളിക്കും.
ഇക്കഴിഞ്ഞ ഏഷ്യൻകപ്പിൽ ഇന്ത്യയുടെ പ്രകടനം മോശമായിരുന്നു. ഗ്രൂപ്പുഘട്ടത്തിൽ ഒരുകളിയും ജയിക്കാത്ത ഇന്ത്യ, ഒരുഗോൾപോലും സ്കോർ ചെയ്യാതെയാണ് ഖത്തറിൽനിന്ന് മടങ്ങിയത്. ഓസ്ട്രേലിയ, ഉസ്ബെകിസ്താൻ, സിറിയ ടീമുകളോട് തോറ്റു. ഇതോടെ ഫിഫ റാങ്കിങ്ങിലും കനത്ത തിരിച്ചടിയേറ്റു. 102-ാം സ്ഥാനത്തായിരുന്ന ഇന്ത്യ 117-ാം സ്ഥാനത്തേക്ക് വീണു. ലോകകപ്പ് യോഗ്യതയ്ക്കൊപ്പം 2027 എഎഫ്സി ഏഷ്യൻ കപ്പ് ഫുട്ബോളിന് യോഗ്യത നേടാനും അഫ്ഗാനിസ്താനെതിരായ മത്സരം ജയിക്കേണ്ടത് അനിവാര്യമാണ്. റാങ്കിങ്ങിൽ പിന്നിലുള്ള അഫ്ഗാനിസ്താനെതിരേ മികച്ച ജയമായിരിക്കും കോച്ച് ഇഗോർ സ്റ്റിമാച്ചിന്റെ ലക്ഷ്യം.
മത്സരത്തിനുള്ള 25 അംഗ ഇന്ത്യൻ സ്ക്വാഡിൽ മലയാളിതാരം സഹൽ അബ്ദുസ്സമദും ഉൾപ്പെട്ടു. ക്യാപ്റ്റൻ സുനിൽ ഛേത്രി, ലാലിയൻസുവാല ചാങ്തെ, മൻവിർ സിങ്, വിക്രം പ്രതാപ് സിങ് എന്നിവരാണ് മുന്നേറ്റക്കാർ. പ്രതിരോധത്തിൽ മെഹ്താബ് സിങ്, രാഹുൽ ഭേക്കെ, നിഖിൽ പൂജാരി, അൻവർ അലി തുടങ്ങിയവർക്കൊപ്പം എഫ്സി ഗോവയുടെ ജയ് ഗുപ്ത അരങ്ങേറ്റംകുറിച്ചേക്കും.