Integrity Score 1686
No Records Found
No Records Found
No Records Found
ഫുട്ബോളിൽ ഇന്ത്യ ഒട്ടും മോശമായിരുന്നില്ല, ലോകത്തും ഏഷ്യയിലും. ഏത് കളിയും പിടിക്കാൻ പോന്ന 'പുലികൾ' രാജ്യത്ത് ഉണ്ടായിരുന്നു. ഏഷ്യയിലെ ബ്രസീൽ എന്നായിരുന്നു നമ്മുടെ വിളിപ്പേര്. ജർണയിൽ സിംഗ് പോലെ - ഫിഫ പ്രസിഡൻ്റിനെ പോലും ഞെട്ടിച്ച കളിക്കാരും നമുക്ക് ഉണ്ടായിരുന്നു. അക്കാലത്തെ കുറിച്ച്, അജയ് ദേവ്ഗൺ അഭിനയിച്ച ' Maidaan ' എന്ന സിനിമ കണ്ട്, ഏറ്റവും പ്രിയപ്പെട്ട ഗുരുനാഥൻ രവി മേനോൻ സാർ ഹൃദയം കൊണ്ട് എഴുതിയ കിടിലോസ്ക്കി ഐറ്റം നാളെ ഇറങ്ങുന്ന മാധ്യമം ആഴ്ചപ്പതിപ്പിൽ ഉണ്ട്. പ്രിയ ഫുട്ബോൾ പ്രേമികൾ വായിക്കണം.
-----------------------------------------------
കൊൽക്കത്ത സാൾട്ട്ലേക്ക് സ്റ്റേഡിയത്തിലെ കാതടപ്പിക്കുന്ന ആരവങ്ങളിൽ നിന്നും ആൾക്കൂട്ടങ്ങളിൽ നിന്നുമകലെ ഏതോ വിദൂരബിന്ദുവിൽ കണ്ണുനട്ട് നിശ്ശബ്ദനായി നിൽക്കുന്നു ഇന്ത്യ സൃഷ്ടിച്ച എക്കാലത്തെയും മികച്ച പന്തുകളിക്കാരിലൊരാൾ.
ചുറ്റുമുള്ളവരാരെയും ശ്രദ്ധിക്കുന്നില്ല അദ്ദേഹം. അതുകൊണ്ടുതന്നെ മുന്നിൽ ചെന്നുനിന്ന് സകല ധൈര്യവും സംഭരിച്ചു കൈനീട്ടി ഹലോ പറഞ്ഞപ്പോൾ ഒന്നു ഞെട്ടിയോ എന്ന് സംശയം. സ്വയം സൃഷ്ടിച്ച ഏകാന്തതയുടെ തുരുത്തിലേക്ക് ക്ഷണിക്കാതെ കടന്നുവന്ന ഈ അപരിചിത യുവാവാര് എന്നോർത്ത് അമ്പരന്നിരിക്കണം അദ്ദേഹം.
മുഖത്തെ അമ്പരപ്പ് പതുക്കെ സൗമ്യമായ ഒരു ചിരിക്ക് വഴിമാറുന്നു. തനിക്ക് നേരെ നീണ്ടുവന്ന മെലിഞ്ഞ "മലയാളിക്കൈ" പിടിച്ചുകുലുക്കി അദ്ദേഹം സ്വയം പരിചയപ്പെടുത്തുന്നു: "ജർണയിൽ സിംഗ് ധില്ലൻ. ഫോർമർ ഇന്ത്യൻ ഫുട്ബോളർ." ഒപ്പം, ഷർട്ടിന് മുകളിൽ അണിഞ്ഞിരുന്ന ഇന്ത്യൻ ബ്ലെയ്സറിന്റെ ഹൃദയഭാഗത്തേക്ക് വിരൽ ചൂണ്ടുന്നു; അഭിമാനത്തോടെ. കാലപ്പഴക്കം കൊണ്ട് തേഞ്ഞുമാഞ്ഞു തുടങ്ങിയ അശോകചക്രമുണ്ടവിടെ. തൊട്ടു താഴെ ഏഷ്യൻ ഗെയിംസ് 1962 എന്ന മുദ്രയും.
അത്ഭുതം തോന്നി. പ്രതീക്ഷിച്ചതല്ലല്ലോ അതുപോലൊരു പ്രതികരണം. ഏത് ആൾക്കൂട്ടത്തിലും തിരിച്ചറിയാൻ കഴിയുന്ന മുഖമാണ്. കുട്ടിക്കാലം മുതൽ പത്രങ്ങളിലും സ്പോർട്ട്സ് മാസികകളിലും കണ്ട് മനസ്സിൽ പതിഞ്ഞ ചിത്രം. "എനിക്കറിയാം അങ്ങയെ. ജക്കാർത്ത ഏഷ്യാഡിൽ ഇന്ത്യക്ക് സ്വർണം നേടിത്തന്ന ഹീറോയെ മറക്കാൻ പറ്റുമോ ?" - എന്റെ ചോദ്യം.
ജർണയിലിന്റെ മുഖത്തെ ചിരിമായുന്നു. പകരം ഗൗരവഭാവം നിറയുന്നു അവിടെ. മാസങ്ങൾ മാത്രം മുൻപുണ്ടായ നിർഭാഗ്യകരമായ ഒരനുഭവത്തിന്റെ ഓർമ്മകൾ അദ്ദേഹത്തിന്റെ മനസ്സിനെ വിട്ടൊഴിഞ്ഞിരുന്നില്ല. രാജ്യത്തിന് വേണ്ടി വിയർപ്പൊഴുക്കിയ പന്തുകളിക്കാരോടുള്ള നമ്മുടെ സമീപനം വെളിച്ചത്തുകൊണ്ടുവരുന്ന അനുഭവം. "ഒരു നാഷണൽ ടൂർണമെന്റിന്റെ ഫൈനൽ കാണാൻ പോയതാണ്. സാധാരണ വേഷത്തിൽ. പഴയ ഇന്ത്യൻ കളിക്കാർക്കുള്ള വിഐപി പാസ് കിട്ടാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. എന്തും വരട്ടെ, നമ്മളെ അറിയുന്നവർ ആരെങ്കിലുമുണ്ടാകുമല്ലോ ആ പരിസരത്ത്. അങ്ങനെയാണ് കളി കാണാൻ ചെന്നത്. "
കാഴ്ച്ചയിൽ ക്ഷീണിതനും വയോധികനുമായ സർദാർജിയെ ഗേറ്റിൽ തടയുന്നു കാവൽക്കാർ. "മുൻ ഇന്റർനാഷനലാണ്, ഒളിമ്പിക്സിൽ കളിച്ചിട്ടുണ്ട്, ഏഷ്യാഡ് സ്വർണ ജേതാവാണ് എന്നൊക്കെ പറഞ്ഞുനോക്കി. ഒരു കാര്യവുമുണ്ടായില്ല. തെളിവെവിടെ എന്നാണ് അവരുടെ ചോദ്യം. വാഗ്വാദം കേട്ട് സ്ഥലത്തെത്തിയ സംഘാടകർക്കും നമ്മളെ മനസ്സിലായില്ല. എത്ര നേരമാണ് സ്വന്തം നേട്ടങ്ങൾ സ്വയം വിവരിച്ചുകൊണ്ടിരിക്കുക. ഒട്ടും ഇഷ്ടമില്ലാത്ത കാര്യമാണത്. മടുത്ത് ഒടുവിൽ പിന്മാറി ഞാൻ. പിന്നീടെപ്പോഴും മത്സരങ്ങൾ കാണാൻ പോകുമ്പോൾ പഴയ ഇന്ത്യൻ ബ്ലേസർ ധരിക്കാൻ ശ്രദ്ധിക്കും. അല്ലെങ്കിൽ സർട്ടിഫിക്കറ്റോ മെഡലോ കയ്യിൽ കരുതും... ഇവിടെ വന്നപ്പോഴും ആ പതിവ് മുടക്കിയില്ല..."
കളിക്കളത്തിലെ സിംഹം എന്ന് പേര് കേട്ട സെന്റർ ബാക്ക്. ഏഷ്യയിലെ ഏറ്റവും ആപൽക്കാരികളായ ഫോർവേർഡുകളുടെ പോലും ഉറക്കം കെടുത്തിയ താരം. പിൽക്കാലത്ത് മുന്നേറ്റനിരയിലേക്ക് സ്ഥാനക്കയറ്റം കിട്ടിയപ്പോൾ പ്രതിരോധഭടന്മാരുടെ പേടിസ്വപ്നമായി മാറിയ സെന്റർ ഫോർവേഡ്. ഏഷ്യൻ ഓൾസ്റ്റാർ ടീമിന്റെ നായകത്വം അലങ്കരിച്ച ആദ്യത്തേയും അവസാനത്തേയും ഇന്ത്യക്കാരൻ. അങ്ങനെ പദവികൾ എത്രയെത്ര. ആ ഇതിഹാസനായകനാണ് ഇരമ്പുന്ന സ്റ്റേഡിയത്തിന്റെ ഒരു കോണിൽ ആരാലും ശ്രദ്ധിക്കപ്പെടാതെ തെല്ലൊരു ആത്മനിന്ദ കലർന്ന ചിരിയുമായി....
ബാക്കി വായിക്കൂ...