Integrity Score 1686
No Records Found
No Records Found
No Records Found
ഓർമ്മകളിലെ കുഞ്ഞയ്മാക്ക
മലപ്പുറം പത്രചരിത്രത്തിലെ ഏറ്റവും വലിയ ബൈലൈനുകളിൽ ഒന്നായിരുന്ന പാലോളി കുഞ്ഞി മുഹമ്മദ് അന്തരിച്ചുവെന്ന വാർത്ത കേട്ടാണ് ഇന്നത്തെ എൻ്റെ ദിനം പുലർന്നത്. ദേശാഭിമാനി ജില്ലാ പേജിൽ കുഞ്ഞയ്മാക്ക എഴുതുന്ന ഒരു ആഴ്ചക്കുറിപ്പ് ഉണ്ടായിരുന്നു. അതിനെ ഇന്നത്തെ ട്രോളിൻ്റെ ഉസ്താദ് എന്ന് വിളിക്കാം. കാര്യവും തമാശയും ഇരുതലയിലും കത്തിച്ചുവീശുന്ന പന്തം. എന്നാൽ ആ കുറിപ്പുകളിൽ ഒരിക്കലും വ്യക്തിഹത്യകളോ കള്ളങ്ങളോ ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ അന്ന് സിപി സൈതലവി (ചന്ദ്രിക), വികെ ഉമ്മർ (സിറാജ്), ഫ്രാൻസിസ് (മംഗളം), അലവികുട്ടി (പിടിഐ) എന്നിവരെല്ലാം കുഞ്ഞയ്മാക്കാക്ക് ഒപ്പം മലപ്പുറത്തെ ഒറ്റവീട്ടിലെ വിവിധ റൂമുകകളായി ജീവിച്ചു.
2005 ൽ മാധ്യമത്തിലാണ് ഞാൻ പത്രപ്രവർത്തനം തുടങ്ങുന്നത്. ഡ്യൂട്ടി കഴിഞ്ഞാൽ രാത്രി ഏറെ വൈകിയാലും ദേശാഭിമാനി ബ്യൂറോയിൽ പോകും. അന്ന് ദേശാഭിമാനിക്ക് മലപ്പുറത്ത് എഡിഷൻ തുടങ്ങിയിട്ടില്ല. മഞ്ചേരി റോഡിലെ മാളിയേക്കൽ ബിൽഡിംഗിലാണ് ജില്ലാ ബ്യൂറോ. അവിടെ കുഞ്ഞയ്മാക്കക്ക് ഒപ്പം റഷീദ് ആനപ്പുറം, അനസ് യാസീൻ എന്നിവരും ഉണ്ടായിരുന്നു. ദേശാഭിമാനി ബ്യൂറോയിൽ പോകാൻ കാരണം, കേരളത്തിലെ എല്ലാ ലോക്കൽ എഡിഷൻ പത്രങ്ങളും അന്ന് അവിടെ തപാൽ വഴി എത്തുമായിരുന്നു. അതിലെ ഫുട്ബോൾ വാർത്തകൾ ചികയാനായിരുന്നു ആ പോക്ക്. രാഷ്ട്രീയ തർക്കങ്ങളും വാദങ്ങളും അവിടെ നടക്കും. അങ്ങിനെ കുഞ്ഞയ്മാക്ക പ്രിയപ്പെട്ടവനായി.
2005 ൽ മലപ്പുറത്ത് ആദ്യമായി സിപിഐഎം സംസ്ഥാന സമ്മേളനം വന്നു. മാധ്യമം ബ്യൂറോ ചീഫ് മൊയ്തു വാണിമേലിന് പുറമെ പികെ പ്രകാശ്, വയലാർ ഗോപകുമാർ തുടങ്ങിയ ' അന്വേഷകകരും ' എത്തി. വലിയവലിയ വാർത്തകളും വിവാദങ്ങളും.
അന്നാണ് മനോരമ ഒന്നാം പേജിൽ ' മിന്നൽപ്പിണറായി ' എന്ന് വീശിക്കൊടുത്തത്.
അതിനിടെ ' കുഞ്ഞാലിക്കുട്ടി വിഷയം ' കാരണം മാധ്യമം ബഹിഷ്കരിക്കാൻ ലീഗ് തീരുമാനിച്ചിരുന്നു. അതിനെ മറികടക്കാൻ ' മലപ്പുറത്തെ ഫുട്ബോൾ ഗ്രാമങ്ങളിലൂടെ ' എന്ന പരമ്പര തുടങ്ങാൻ മൊയ്തുക്ക എന്നോട് പറഞ്ഞു. മലപ്പുറം ജില്ലാ പേജ് മാധ്യമം ആദ്യമായി കളറിൽ അടിക്കുന്നത് ആ പരമ്പരയെ ഹൈലൈറ്റ് ചെയ്യാൻ വേണ്ടിയാണ്. ഡെസ്കിൽ ഫുട്ബോൾ തൽപരൻ ഫിറോസ് ഖാൻ അതിന് ചെരട് വലിച്ചു. ആ പരമ്പര എഴുതിയത് കാരണം ഞമ്മളെ നാട്ടിൽ നാലാള് അറിയാൻ തുടങ്ങി. സുനാമി അടിച്ചുവീശിയ ദിവസം പോലും ജനപിന്തുണ കാരണം
പരമ്പര മാറ്റിവെക്കാൻ സാധിച്ചില്ല.
സിപിഐഎം സംസ്ഥാന സമ്മേളനം നടക്കുകയല്ലെ, എനിക്കും എന്തെങ്കിലും സ്റ്റോറി ചെയ്യാൻ ആഗ്രഹം. മോഹം കുഞ്ഞയ്മാക്കയോട് പറഞ്ഞു.
മോനെ അനക്ക് നല്ലത് പന്ത് കളിയാണ് എന്നായിരുന്നു മറുപടി.
ലാൽ സലാം