Integrity Score 1686
No Records Found
No Records Found
No Records Found
മുഹമ്മദൻസ് ഐഎസ്എൽ കളിക്കാൻ വരുമ്പോൾ
ഐഎസ്എൽ യോഗ്യതയുടെ പടിവാതിൽ നിൽക്കുന്ന മുഹമ്മദൻസ് കൂടി എത്തുന്നതോടെ ഇന്ത്യൻ ടോപ് ടയർ ഫുട്ബോൾ ലീഗിൽ കൊൽക്കത്തയിൽ നിന്നുള്ള ടീമുകളുടെ പങ്കാളിത്തം മൂന്നാവും. ഈസ്റ്റ് ബംഗാൾ, മോഹൻ ബഗാൻ ക്ലബുകൾക്ക് പിന്നാലെ ഐ ലീഗ് ജേതാക്കളായി മുഹമ്മദൻസും ഐഎസ്എൽ കളിക്കാൻ ഒരുങ്ങുകയാണ്. കഴിഞ്ഞ സീസൺ മുതൽ ഐ ലീഗ് ജേതാക്കൾ ഐഎസ്എൽ യോഗ്യത നേടുന്നുണ്ട്. രണ്ടുറൗണ്ട് മത്സരം ശേഷിക്കെ ഐ ലീഗ് കിരീടം നേടാൻ ഒരു പോയൻ്റ് മാത്രം മതി മുഹമ്മദൻസിന്. നാളെ എവേ മത്സരത്തിൽ ഷില്ലോങ് ലാജോങ് എഫ്സിയാണ് അവരുടെ അടുത്ത എതിരാളികൾ. ഡൽഹി എഫ്സിയുമായും ബ്ലാക്ക് ആൻഡ് വൈറ്റ്സിന് കളിയുണ്ട്. 2013-14 ഐ ലീഗ് സീസണിലാണ് അവസാനമായി ഈസ്റ്റ് ബംഗാൾ, മോഹൻ ബഗാൻ, മുഹമ്മദൻസ് ടീമുകൾ ഇന്ത്യൻ ടോപ് ടയർ ലീഗിൽ ഒന്നിച്ച് കളിച്ചത്.
കേരളവുമായി ഏറെ ബന്ധമുണ്ട് മുഹമ്മദൻസിന്. ഇന്ത്യൻ സൂപ്പർ ലീഗിന് യോഗ്യത നേടുന്ന പക്ഷം ടീമിനെ സ്പോൺസർ ചെയ്യാൻ മലയാളി വ്യവസായി യൂസഫലിയുടെ ലുലു ഗ്രൂപ്പ് താൽപര്യം പ്രകടിപ്പിച്ചിരുന്നു. മലപ്പുറം അസീസ് മുതൽ ധനരാജൻ വരെയുള്ള മലയാളികൾ മുഹമ്മദൻസ് നായകസ്ഥാനം അലങ്കരിച്ചിട്ടുണ്ട്. മൂസ പാലക്കാട്, സി മുസ്തഫ, എൻഎം നജീബ്, യു മുഹമ്മദ് ( ശറഫലിയുടെ ജേഷ്ഠൻ) പ്രേംനാഥ് ഫിലിപ്പ്, സുബൈർ ഉൾപ്പടെ ഒട്ടനവധി മലയാളികൾ മുഹമ്മദൻസ് ആരാധകരുടെ സ്നേഹം പിടിച്ചുപറ്റി.
133 വർഷത്തെ പാരമ്പര്യമുള്ള മുഹമ്മദൻസ് ഇന്ത്യയിൽ ആദ്യമായി ബൂട്ടണിഞ്ഞ് കളിച്ച ക്ലബാണ്. രാജ്യത്ത് നിന്ന് ആദ്യമായി ഒരു കളിക്കാരനെ യൂറോപ്പിൽ കളിക്കാൻ വിടുന്നതും മുഹമ്മദൻസ് തന്നെ. 1936 ൽ സ്കോട്ടിഷ് ക്ലബ് സെൽറ്റിക്കിൽ അവസരം ലഭിച്ച മുഹമ്മദ് സലീം മുഹമ്മദൻസ് താരമായിരുന്നു. കൊൽക്കത്ത ലീഗ്, ഡ്യൂറണ്ട് കപ്പ്, റോവേഴ്സ് കപ്പ് ഉൾപ്പടെ ഇന്ത്യയിലെ പ്രമുഖ കിരീടങ്ങൾ എല്ലാം ആദ്യമായി നേടിയതും മുഹമ്മദൻസ്. 1911 ൽ ഐഎഫ്എ ഷീൽഡ് വിജയിച്ച മോഹൻ ബഗാൻ ' ഇന്ത്യയുടെ ദേശീയ ക്ലബ് ' പദവി പിടിച്ചുവാങ്ങിയത് ' ചെറിയ കളി ആയിരുന്നില്ല. ജാതിയിൽ മേലേനിൽക്കുന്നവരുടെ ക്ലബായ ബഗാനെ അധികാരസ്ഥാനങ്ങളിൽ വെല്ലുവിളിക്കാൻ കുടിയേറ്റക്കാരുടെ ക്ലബായ ഈസ്റ്റ് ബംഗാളിനോ മുസ്ലിം സ്വത്വം പേറുന്ന മുഹമ്മദൻസിനോ പറ്റുമായിരുന്നില്ല. സ്വാതന്ത്ര്യം നേടി പിന്നെയും ഒരുപാട് വർഷങ്ങൾ കഴിഞ്ഞാണ് ബഗാനിൽ നിന്നല്ലാതെ ഒരു നായകനെ ഇന്ത്യൻ ദേശീയ ടീമിന് ലഭിക്കുന്നത് എന്നത് കൂട്ടിവായിക്കുമ്പോൾ ' കളവും കളിയും ' വ്യക്തമാവും.
ഇന്ത്യൻ ഫുട്ബോൾ ഇതിഹാസങ്ങളുളായ ഹൈദരാബാദ് അസീസും എസ്എ ലത്തീഫുമെല്ലാം ഇന്ത്യൻ ഒളിംപിക്സ് ഫുട്ബോൾ ടീം നായകസ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടപ്പോൾ കോച്ചും (എസ്എ റഹീം) നായകനും ഒരേ മതത്തിൽ നിന്നോ എന്ന് ചോദ്യമുയർന്നു !
സ്വാതന്ത്ര്യത്തിന് മുൻപ് ക്വറ്റ മുതൽ ബാംഗ്ലൂർ വരെയുള്ള നാടുകളിലെ കളിക്കാരെ ടീമിലിറക്കി പാൻ ഇന്ത്യൻ സ്വഭാവം സൂക്ഷിച്ചിരുന്ന ക്ലബ് കൂടിയായിരുന്നു മുഹമ്മദൻസ്.
1990 കൾക്ക് ശേഷം പിന്നാക്കം പോയ മുഹമ്മദൻസ് ക്ലബ് രണ്ട് വർഷം മുൻപ് സാമ്പത്തിക പ്രയാസങ്ങളെ തുടർന്ന് അടച്ചുപൂട്ടാൻ തീരുമാനിച്ചതായിരുന്നു. എന്നാൽ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ' നീട്ടിയ ' സഹായങ്ങൾ അവർക്ക് പിന്നെയും മുന്നോട്ട് പോകാൻ ഊർജ്ജമായി.
അവരാണ് വീണ്ടും വരുന്നത്.. അതാണ് പ്രാധാന്യവും.
എക്സ്ട്രാ ടൈം:
കളിക്കാർക്ക് ശമ്പളം നൽകാതെയും കൊൽക്കത്ത നഗരത്തിൽ റിക്ഷ വലിച്ച് ക്ലബിന് ഫണ്ട് നൽകുന്ന ആരാധകരെ പറ്റിച്ചും മുന്നോട്ട് പോകുന്ന ' മാനേജ്മെൻ്റ് സംവിധാനം ' ഉള്ള ക്ലബുകൂടിയാണ് മുഹമ്മദൻസ്.